Saturday, September 13, 2014

ചൈത്രം ചായം ചാലിച്ചൂ...

ചില പാട്ടുകള്‍ നമുക്കു വേണ്ടി മാത്രമുള്ളതാണെന്ന് തോന്നാറില്ലേ? പ്രത്യേകിച്ച് പ്രണയിക്കുമ്പോള്‍. പ്രണയികളില്‍ ഒരാള്‍ പാടുമെങ്കില്‍ പിന്നെ അവരുടെ നേര്‍ക്ക് ചെവിയോര്‍ത്താല്‍ മതി യേശുദാസോ ചിത്രയോ പോലും പകരാത്ത പ്രണയഭാവങ്ങള്‍ കേള്‍ക്കാന്‍. അങ്ങനെ അവള്‍ക്ക് അല്ലെങ്കില്‍ അവന് പ്രിയപ്പെട്ട പാട്ടായിരിക്കും അവരുടെ തീം സോങ്. 'ചില്ല് എന്ന ചിത്രത്തിലെ 'ചൈത്രം ചായം ചാലിച്ചു എന്ന ഗാനം ഇങ്ങനെ ഒരുപാട് പ്രണയികളുടെ ഇഷ്ടഗാനമാണ്.

'നിന്റെ ശബ്ദത്തിലാണ് എനിക്കീ പാട്ട് ഇത്ര മനോഹരമായി തോന്നിയിട്ടുള്ളത് എന്ന് അവള്‍ തീര്‍ച്ചയായും പറയും. കാരണം, അവളെ അവന്‍ വര്‍ണിക്കുന്നതുപോലെ തോന്നും വരികള്‍ കേട്ടാല്‍. പാടുമ്പോള്‍ അറിയാതെ പ്രണയം അതിന്റെ മാസ്മരികത കാട്ടുകയും ചെയ്യും. ഒരു കാമുകിയുടെ എല്ലാ സൗന്ദര്യവും ആകര്‍ഷണീയതയും അവളുടെ കാമുകന്റെ മനസ്സാണെന്ന് ഈ പാട്ട് പറഞ്ഞുതരും.


കാല്പനികതയുടെ ആവര്‍ത്തിച്ച ചെകിടിപ്പുകളൊന്നും കലരാത്ത അതിമനോഹരമായ വര്‍ണനകളാണ് ഒഎന്‍വി ഈ പാട്ടിന് നല്‍കിയിരിക്കുന്നത്. കാലങ്ങളായി പ്രണയ കവിതകളിലും ഗാനങ്ങളിലും ഉപയോഗിച്ചു വരുന്ന പ്രണയിനിയുടെ രൂപസൗഭഗ വര്‍ണനകള്‍ ഒഎന്‍വിയിലൂടെ കേള്‍ക്കുമ്പോള്‍ അമ്പേ പുതിയതാകും. വികാരങ്ങളില്‍ ചോരയോട്ടമറിയും. കാമുകഹൃദയത്തിന്റെ അപകടകരമാം വിധം സത്യസന്ധവും നിഷ്‌കളങ്കവുമായ തിരയിളക്കം കാണാം.

നിന്നെ എനിക്ക് നഷ്ടപ്പെട്ടു എന്ന് ഒരിടത്തും പറയുന്നില്ലെങ്കിലും അതിശക്തമായ നഷ്ടബോധത്തിന്റെ തീവ്രവേദന ഉള്ളിലേക്ക് അരിച്ചിറങ്ങും ഈ പാട്ട് കേട്ടാല്‍. എം.ബി. ശ്രീനിവാസന്‍ എന്ന സംഗീതസംവിധായകനെ നമിച്ചുപോകുന്നതും ഇതേ കാരണത്താലാണ്.

https://www.youtube.com/watch?v=c0m6v_U4DXk

1982-ലാണ് ചില്ല് പുറത്തിറങ്ങിയത്. ജീവിതം പിടിച്ചേല്‍പിക്കുന്ന നിസ്സഹായതകളും അതിനോട് പൊരുത്തപ്പെടാനാകാത്ത മനസ്സിന്റെ പിടച്ചിലുകളും താളം തെറ്റലുകളുമാണ് ചില്ലില്‍ പ്രതിഫലിച്ചത്. ചിത്രത്തിലൂടെ സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ പങ്കുവയ്ക്കുന്ന വികാരങ്ങള്‍ക്കെല്ലാം ഈ ഒരു പാട്ടിലൂടെ യേശുദാസ് സ്വരം കൊടുക്കുന്നു.

ശാന്തമാണ് ചക്രവാകം രാഗത്തിന്റെ ഭാവം. വിഷാദത്തിന്റെ ഉച്ഛസ്ഥായിയിലാണ് ഈ ഗാനത്തില്‍ ചക്രവാകത്തിന്റെ ശാന്തത നിറയുന്നത്. ഈ പാട്ടിനു വേണ്ടി മാത്രം ചില്ല്  കാണുന്ന പലരെയും കണ്ടിട്ടുണ്ട്. അവളുടെ കവിള്‍ത്തട്ടില്‍ പടര്‍ന്ന കുങ്കുമം ഓര്‍മയില്‍ ചാലിച്ചു പുരട്ടുന്ന ഈ പാട്ടിന് എല്ലാവര്‍ക്കും തിരിച്ചറിയാനാകുന്ന ഒരു പൊതു വികാരമുണ്ട്. നഷ്ടബോധത്തിന്റൈ പുകച്ചില്‍ അസ്വസ്ഥമാക്കുന്ന രാത്രികളില്‍ തലയണ നനച്ചങ്ങനെ പെയ്തിറങ്ങും ഈ പാട്ട്. കണ്ണടച്ചാവും അവള്‍ ഈ പാട്ട് കേള്‍ക്കുക. പാടിത്തീരുമ്പോള്‍ ചോദിക്കും; 'ഇതില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട വരികള്‍ ഏതാണെന്നറിയാമോ? നനവ് പടര്‍ന്ന കണ്ണുകളോടെ അവന്‍ പാടിത്തുടങ്ങും... എങ്ങു നിന്നെങ്ങു നിന്നീ കവിള്‍ത്തട്ടിലീ....

ചിത്രം: ചില്ല് (1982)

സംഗീതം: എം.ബി. ശ്രീനിവാസന്‍

രചന: ഒഎന്‍വി

ആലാപനം: യേശുദാസ്

വരികള്‍:

ചൈത്രം ചായം ചാലിച്ചൂ

നിന്റെ ചിത്രം വരയ്ക്കുന്നൂ..

ചാരുചിത്രം വരയ്ക്കുന്നൂ...  (ചൈത്രം)

എങ്ങുനിന്നെങ്ങു നിന്നീ

കവിള്‍ത്തട്ടിലീ

കുങ്കുമവര്‍ണം പകര്‍ന്നൂ.. (2)

മാതളപ്പൂക്കളില്‍ നിന്നോ..

മലര്‍വാക തളിര്‍ത്തതില്‍ നിന്നോ...

പാടിപ്പറന്നുപോം എന്‍ കിളിത്തത്തതന്‍

പാടലമാം ചുണ്ടില്‍ നിന്നോ...

ആ..അആഅആ...അഅആ..അഅആ..അഅആ... (ചൈത്രം)

എങ്ങു നിന്നെങ്ങു നിന്നീ

കുളിര്‍ നെറ്റിയില്‍

ചന്ദനവര്‍ണം പടര്‍ന്നൂ... (2)

ഈ മിഴിപ്പൂവിലെ നീലം..

ഇന്ദ്രനീല മണിച്ചില്ലില്‍ നിന്നോ...

മേനിയിലാകെ പടരുമീ സൗവര്‍ണം

ഏതുഷസ്സന്ധ്യയില്‍ നിന്നോ...

ആ..അആഅആ...അഅആ..അഅആ..അഅആ...  (ചൈത്രം)

No comments:

Post a Comment